നിശബ്ദന്‍
Sunday, October 31, 2010
സിഎന്‍എന്‍ ലോക ഹീറോകളില്‍ ഇന്ത്യക്കാരനും
'ഇതാ ഒരു മനുഷ്യന്‍, നമുക്ക് കഴിയാത്തത് മാത്രം ചെയ്യുന്ന ഒരു അത്ഭുത മനുഷ്യന്‍. അവഗണിക്കപ്പെട്ടവരുടെ ജീവിതങ്ങളില്‍ പ്രതീക്ഷയുടെ പുഞ്ചിരി പാകാന്‍ വേണ്ടി മാത്രം ജീവിക്കുന്ന മഹാന്‍. ഈ മനുഷ്യന്റെ ചെരുപ്പിന്റെ വാര്‍ അഴിക്കുവാന്‍ പോലും നമുക്ക് യോഗ്യതയില്ല' നാരായണന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ബ്ളോഗില്‍ കുറിച്ചിട്ടിരിക്കുന്ന വരികളാണിത്.
ഇതു തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ടെലിവിഷന്‍ കമ്പനിയായ അമേരിക്കയുടെ സിഎന്‍എനും പറയുവാനുള്ളത്.
നാരായണന്‍ കൃഷ്ണന്റെ ഇപ്പോഴത്തെ വയസ്സ് 29. 2002-ല്‍ മധുര കാമരാജര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഹോട്ടല്‍ അഡ്മിനിസ്ട്രേഷനില്‍ സ്വര്‍ണ മെഡലോടുകൂടി ബിരുദപഠനം പൂര്ത്തിയാക്കിയ ഉടനെ താജ് ഹോട്ട ഗ്രൂപ്പിന്റെ ബാംഗ്ളൂര്‍ ശാഖയി ചീഫ് ഷെഫ് ആയി ജോലിയില്‍ പ്രവേശിച്ചു. പാചകകലയിലും ജോലിയിലും നാരായണന്റെ മികവ് തിരിച്ചറിഞ്ഞ ഹോട്ടല്‍ മാനേജ്മെന്റ് സ്വിറ്റ്സര്‍ലന്റിലുള്ള താജ് ഹോട്ടലിലേക്ക് അവനെ തെരഞ്ഞെടുത്തു. ഒരാഴ്ചക്കുള്ളില്‍ സ്വിറ്റ്സര്‍ലന്റില്‍ എത്താന്‍ മാനേജ്മെന്റിന്റെ ഓര്‍ഡര്‍ . ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കാന്‍ നാരായണന്‍ മധുരയിലെത്തി. ആ യാത്രയാണ് നാരായണന്റെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. മധുര മീനാക്ഷി ക്ഷേത്രത്തിന് പുറത്ത് വൃദ്ധ യാചകന് ഭക്ഷണം വാങ്ങി നല്‍കിയത് നാരായണനെ ചിന്തിപ്പിച്ചു. പിന്നീട് ഇതാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് അതിലേക്കിറങ്ങുകയായിരുന്നു.
ഈ സംഭവത്തെ പറ്റി നാരായണന്‍ പിന്നീട് ഓര്‍ക്കുത് ഇങ്ങനെ: ആ കാഴ്ച എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. എന്റെ സ്വന്തം സഹോദരാരില്‍ ഒരാള്‍ ഇങ്ങനെ ശോചനീയമായ നിലയില്‍ നരകിക്കുമ്പോള്‍ ഞാന്‍ വിദേശത്ത് ജോലിക്ക് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന്് എനിക്ക് തോന്നി. നാട്ടില്‍ തന്നെ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യമായി ആ വൃദ്ധന് ഭക്ഷണം നല്കാനും നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച്, മുടി വെട്ടിക്കൊടുത്ത് പരിചരിക്കാനും തുടങ്ങി. അങ്ങനെ നേരത്തെ ഉണ്ടായ ഉള്‍വിളിയുടെ പ്രേരണയെന്നോണം ഒരു ദൌത്യം ഏറ്റെടുക്കാന്‍ നാരായണന്‍ സദ്ധനായി.
പ്രവര്‍ത്തനമേഖല വിപുലപ്പെടുത്താന്‍ വേണ്ടി 2003 അക്ഷയ എന്ന പേരില്‍ ഒരു ട്രസ്റ്റ്് രൂപീകരിച്ചു. ഇന്ന് നാരായണനും ട്രസ്റ്റ് അംഗങ്ങളും പുലര്‍ച്ചയ്ക്ക് നാല് മണിക്ക് എഴുന്നേറ്റ് സ്വന്തമായി ഭക്ഷണം പാകം ചെയ്ത് പൊതികളിലാക്കി 170ഓളം കിലോമീറ്റര്‍ ചുറ്റളവില്‍ വാഹനത്തില്‍ ചെന്ന് വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും തെരുവില്‍ അലയുന്ന നാനൂറോളം അഗതികള്‍ക്കും നിരാലംബര്‍ക്കുമാണ് ഇങ്ങനെ ആഹാരം നല്‍കി വരുനനത്.
ഭക്ഷണപ്പൊതി എത്തിക്കുന്നതില്‍ തീരുന്നില്ല നാരായണന്റെ ചുമതലകള്‍. ചിലര്‍ക്ക് അതെടുത്ത് കഴിക്കാന്‍ പോലും കഴിയില്ല. അങ്ങനെയുള്ളവര്‍ക്ക് കുട്ടികളെയെന്നപോലെ ചോറ് ഊട്ടി വെള്ളവും കുടിപ്പിച്ചിട്ടേ അവിടെ നിന്ന് മടങ്ങുകയുള്ളൂ. ആഹാരം കൊടുത്ത് വിശപ്പ് ശമിപ്പിക്കുതിലും തീരുന്നില്ല നാരായണന്റെ കര്‍ത്തവ്യം.
മുടിയും താടിയും വളര്‍ന്ന് കുളിക്കാതെയും മുഷിഞ്ഞ വസ്ത്രങ്ങളോടെയും കാണപ്പെടുവരെ സ്വന്തം വാഹനത്തില്‍ കയറ്റി തന്റെ വീട്ടില്‍ കൊണ്ടുപോയി താടിയും മുടിയും വെട്ടി കുളിപ്പിച്ച്, അലക്കിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച് പുതിയ മനുഷ്യനാക്കിയേ വിടുകയുള്ളൂ.
ഇത് വരെ പത്ത് ലക്ഷത്തിലധികം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തുകഴിഞ്ഞു.
ആദ്യത്തെ പത്തുപേരില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടതോടെ നാരായണന്‍ അടക്കമുള്ള പത്ത് പേര്‍ക്കും 25000 അമേരിക്കന്‍ ഡോളറിന് അര്‍ഹരായിക്കഴിഞ്ഞു. ഹീറോ ഓഫ്ദി ഇയറിനെ കാത്തിരിക്കുന്നത് ഇതിനു പുറമേ ഒരുലക്ഷം ഡോളര്‍ കൂടിയാണ്.
Tuesday, October 27, 2009
ഇന്ത്യയിലെ നിയമവ്യവസ്ഥ പരാജയമെന്ന് ആംനസ്റ്റേ

രാജ്യത്ത് അരങ്ങേറിയ വര്‍ഗീയ കലാപങ്ങളിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ നിയമ വ്യവസ്ഥ പരാജയപ്പെട്ടെന്ന് ആംനസ്റ്റേ റിപ്പോര്‍ട്ട്. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റേ ഇന്റര്‍നാഷണലിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. കഴിഞ്ഞ വര്‍ഷം ലോകരാഷ്ട്രങ്ങളില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിച്ചാണ് ആംനസ്റ്റേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 157 രാജ്യങ്ങളില്‍ സംഘടന പഠനം നടത്തി.ഒറീസയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനു നേരേ നടന്ന കാണ്ഡമാല്‍ കലാപം സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഗുജറാത്ത് കലാപക്കേസുകള്‍ അനന്തമായി നീളുന്നു. ബെസ്റ്റ് ബേക്കറി കേസില്‍ മാത്രമാണ് അല്‍പമെങ്കിലും പുരോഗതി ഉണ്ടായത്. സുരക്ഷാ ഭീഷണിയുളളതിനാല്‍ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ഗുജറാത്തിനു പുറത്തെ കോടതികളിലാണ് നടക്കുന്നത്.ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടന്ന ആക്രമണങ്ങളില്‍ ഭരണകൂടങ്ങളും പോലീസും നിശബ്ദമായി നോക്കിനിന്നു. എന്നാല്‍ കര്‍ഷകരുടെയും ആദിവാസികളുടെയും പ്രതിഷേധങ്ങളെ പോലീസ് ക്രൂരമായി മര്‍ദിച്ചൊതുക്കിയെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ആസാം, പഞ്ചാബ്, കര്‍ണാടക, ഒറീസ, പശ്ചിമ ബംഗാള്‍, ജമ്മു-കശ്മീര്‍ സംസ്ഥാനങ്ങളെ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ബംഗാളിലെ സിംഗുരിലെ കര്‍ഷക പ്രതിഷേധം റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചപ്പോള്‍ സി.പി.എമ്മിനെ പിടിച്ചുലച്ച നന്ദിഗ്രാം സംഭവങ്ങള്‍ റിപ്പോര്‍ട്ടിലില്ല. കുടിയൊഴിപ്പിക്കലിനെതിരായ കര്‍ഷകരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ സായുധ സംഘങ്ങള്‍ രംഗത്തുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ മുംബൈയില്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. മത-സമുദായിക സംഘര്‍ഷങ്ങള്‍ക്കൊപ്പം ഭാഷയുടെ പേരിലുള്ള ചേരിതിരിവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ ബി.ജെ.പിയെ മാത്രമാണ് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നത്. കാണ്ഡമാല്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഒറീസ ആംനസ്റ്റേ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചത്. രണ്ടുമാസത്തോളം തുടര്‍ന്ന അക്രമപരമ്പരകളുമായി ബന്ധപ്പെട്ട് ഇരുന്നൂറ്റമ്പതോളം പേരെ അറസ്റ്റു ചെയ്തു. ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള ഹിന്ദു സംഘടനയാണ് കലാപത്തിനു നേതൃത്വം നല്‍കിയത്. കര്‍ണാടകയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരേ നടന്ന ആക്രമണങ്ങളിലും ഭരണകക്ഷിയായ ബി.ജെ.പി. മൌനം പാലിച്ചു. ഒടുവില്‍ പ്രതിപക്ഷത്തിന്റെ സമ്മര്‍ദത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ അക്രമികള്‍ക്കെതിരേ നടപടിയെടുക്കാന്‍ തയ്യാറായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്ത് വധശിക്ഷ വിധിക്കുന്നതില്‍ 78 ശതമാനവും ഇന്ത്യ ഉള്‍പ്പെട്ട ജി-20 രാജ്യങ്ങളിലാണ് നടക്കുന്നത്. ഇന്ത്യയില്‍ 70 പേരെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ശിക്ഷ നടപ്പാക്കിയിട്ടില്ല. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ രാജ്യത്തുണ്ടായ വിവിധ സ്ഫോടനങ്ങളില്‍ 570 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ സ്ഫോടനങ്ങളില്‍ പ്രതിയെന്നു സംശയിച്ച് അറസ്റ്റിലായവരെ തുടര്‍നിയമ നടപടികള്‍ എടുക്കാതെ അനധികൃതമായി തടവില്‍ പീഡിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തുടനീളം പോലീസിന്റെയും ഭരണകൂടത്തിന്റെയും നിസംഗതയാണ് ചെറിയ സംഘര്‍ഷങ്ങള്‍പോലും പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നത്. ഇതിന് നിരവധി ഉദാഹരണങ്ങളും ആംനസ്റ്റേ ചൂണ്ടിക്കാട്ടുന്നു. ആസാമില്‍ ബോഡോ-മുസ്ളിം വിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടായപ്പോള്‍ പോലീസ് നിശബ്ദത പാലിച്ചു. എന്നാല്‍ സംഘര്‍ഷം പടര്‍ന്നു പിടിക്കുകയും അന്‍പതോളംപേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഛത്തിസ്ഗഢില്‍ നക്സലൈറ്റുകളെ നേരിടാന്‍ സ്വകാര്യ സായുധ സംഘമായ സല്‍വാ ജുദമിന് സര്‍ക്കാറും പോലീസും രഹസ്യപിന്തുണ നല്‍കുന്നു. സാധാരണജനങ്ങളാണ് പലപ്പോഴും ഇവിടെ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സല്‍വാ ജുദമിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. എന്നാല്‍ സാധാരണക്കാര്‍ക്കുനേരേയുള്ള ആക്രമണങ്ങളില്‍ നക്സലൈറ്റുകള്‍ക്കും സല്‍വാ ജുദമിനും തുല്യ പങ്കാളിത്തമാണെന്ന കമ്മിഷന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് ആംനസ്റ്റേ പറയുന്നു. സല്‍വാ ജുദമിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നതില്‍ കമ്മിഷന്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.സി.ഐ.എയുടെ നേതൃത്വത്തിലുള്ള ഗ്വാണ്ടിനാമോ തടവറ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത് ശുഭസൂചകമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ബരാക് ഒബാമ ഭരണത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.
Saturday, October 24, 2009
ജൈവസംഗീതം പൊഴിച്ച് 'മുളപാടും രാവ്'

പന്തിരുകുലം നെയ്തെടുത്ത പാരമ്പര്യത്തിന്റെ കാന്‍വാസിലാണ് ഉണ്ണിക്കൃഷ്ണ പാക്കനാര്‍ എന്ന ചെറുപ്പക്കാരന്‍ കര്‍മ മണ്ഡലം പരുവപ്പെടുത്തിയത്. കാടും മുളങ്കൂട്ടവും കുയിലിന്റെ കൂജനവും ചാലക്കുടി പുഴയുടെ കളകളാരവവും ഉണ്ണിക്കൃഷ്ണന്റെ ജൈവ സംഗീതത്തിന് പിന്നണിയായി. ഓടക്കുഴലും മുഴംതടിയും മഴമൂളിയും മരവും വഴിചിലമ്പുമൊക്കെയായി നാട്ടുസംഗീതം മുഴക്കി, രാവുകള്‍ മുഴുവന്‍ പ്രകൃതി ദേവതകളെ വിളിച്ചുണര്‍ത്തി, കുന്നു പൊലിയാന്‍ കുളം പൊലിയാന്‍ നാടു പൊലിയാന്‍... മുളം പാടും രാവ് എന്ന ജൈവസംഗീതപരിപാടിയുടെ പിറവി അങ്ങിനെയാണ്.. മുകുന്ദപുരം താലൂക്കിലെ ആദിമദൈവമായ അമ്മദൈവത്തിന്റെ തട്ടകമായ കൊറ്റനെല്ലൂരാണ് ഉണ്ണിക്കൃഷ്ണ പാക്കനാരുടെ സ്വദേശം. കൊറ്റവെ എന്നാല്‍ യുദ്ധ ദേവത എന്നര്‍ഥം..
വളരുന്ന ഉപഭോഗസംസ്കാരത്തിനെതിരേ പാക്കനാരുടെ പ്രതിഷേധമാണ് മുളപാടും രാവെന്ന ജൈവ സംഗീത പരിപാടി. കാറ്റില്‍ മുളങ്കൂട്ടം ഉലയുമ്പോള്‍ ഉണ്ടായ മര്‍മരമാണ് ആദിമ സംഗീതമെന്നും അത് ജീവന്റെ സംഗീതമാണെന്നുമുള്ള കാഴ്ചപ്പാടില്‍ നിന്നാണ് ഉണ്ണിക്കൃഷ്ണന്‍ തന്റെ സംഗീതപരിപാടിക്ക് മുളപാടും രാവെന്ന് പേരുനല്‍കിയത്.
മുളങ്കാടുകളില്‍ സംഗീതമുണരുമ്പോള്‍ ഉണ്ണിക്കൃഷ്ണന്‍ തന്റെ ബാല്യകാലത്തിലേക്ക് തിരിഞ്ഞുനടക്കും... പാക്കനാരുടെ പാരമ്പര്യസംഗീതവും മുളംതണ്ടിന്റെ ഈണവും ഹൃദിസ്ഥമാക്കിയ ഉണ്ണിക്കൃഷ്ണന് കുട്ടിക്കാലത്ത് പാക്കനാരുടെ സംഗീതത്തോടായിരുന്നു താല്‍പര്യം. വീട്ടുകാരും എതിര്‍ത്തില്ല. പഠനം പാതിവഴിയില്‍ നിര്‍ത്തി നാടുചുറ്റാനിറങ്ങിയപ്പോഴും മനസില്‍ സംഗീതം മാത്രം. പക്ഷേ ആ യാത്രകള്‍ കര്‍ണാടക സംഗീതത്തിന്റെയോ ഹിന്ദുസ്ഥാനിയുടെയോ സങ്കീര്‍ണതകള്‍ തേടി ആയിരുന്നില്ല. പ്രകൃതിയോടു ചേര്‍ന്നു നിന്ന മണ്ണിന്റെ മണമുള്ള മനുഷ്യന്റെ നാട്ടറിവ് സംഗീതമായിരുന്നു ലക്ഷ്യം. പല നാട്ടുകാര്‍... പല ഭാഷകള്‍...
നാട്ടില്‍ തിരിച്ചെത്തി നാട്ടു പാട്ടിലേക്കും നാട്ടറിവ് വാമൊഴി വഴക്കത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. മുളയില്‍ നിന്ന് കരകൌശലവസ്തുക്കള്‍ നിര്‍മിച്ചു. ഇതിനായി മുളവെട്ടാന്‍ കാട്ടില്‍ കയറിയപ്പോഴാണ് മുളങ്കാടിന്റെ വശ്യസംഗീതം ശ്രദ്ധിക്കുന്നത്. പിന്നെ അതൊരു പതിവായി. മുളയുടെ സംഗീതം കേള്‍ക്കാന്‍ മാത്രം കാടുകയറിത്തുടങ്ങി. ആയിടക്കാണ് വനം വകുപ്പിന്റെ സാമൂഹിക വനവല്‍ക്കരണപദ്ധതിയുമായി സഹകരിച്ചു തുടങ്ങുന്നത്. കൂടുതല്‍ സമയം കാട്ടില്‍ ചെലവഴിക്കാന്‍ അതും നിമിത്തമായി. കാടിന്റെ വന്യമായ സംഗീതം, പേരറിയാപ്പക്ഷികളുടെ കരച്ചില്‍... മുളങ്കാടുകളുടെ മര്‍മരം... അരുവികളുടെ ചിലമ്പൊച്ച, പ്രകൃതിയില്‍ നിന്നു കേട്ട ശബ്ദങ്ങള്‍ മുളങ്കുഴലുകളിലേക്ക് സ്വാംശീകരിച്ചു. ആദിമസംഗീതത്തിന്റെ പൊരുള്‍ തേടിയുള്ള ഉണ്ണിക്കൃഷ്ണന്റെ യാത്ര അവസാനിച്ചത് വംശപാരമ്പര്യത്തിന്റെ ഉള്ളറകളിലാണ്. തേടിലഞ്ഞതെല്ലാം കൈയെത്തും ദൂരത്തുണ്ടായിരുന്നു എന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. ശില്‍പികൂടിയായ ഉണ്ണിക്കൃഷ്ണന്റെ കൈകളില്‍ കല്ലും മരവും വഴങ്ങിയതിനു ശേഷമാണ് മുളയിലേക്കെത്തിയത്. മുളയുല്‍പന്ന പ്രദര്‍ശനങ്ങളില്‍ ജനത്തെ ആകര്‍ഷിക്കാന്‍ കുഴലും പീപ്പിയും ഓടക്കുഴലും ഉപയോഗിച്ചാണ് തുടക്കം. പിന്നീട് പലതരം മുള നാട്ടുവാദ്യങ്ങള്‍ കൂടിച്ചേര്‍ന്നപ്പോള്‍ മുളപാടും രാവ് പിറന്നു. അഞ്ചു വര്‍ഷം മുന്‍പ് തൃശൂരിലെ കാറളം പഞ്ചായത്തിന്റെ നാട്ടുത്സവത്തിലാണ് മുളപാടും രാവ് ആദ്യമായി അരങ്ങേറുന്നത്. ആദ്യം ചെറിയ ചെറിയ വേദികള്‍. നാടന്‍ പാട്ട് സംഘങ്ങള്‍ നാട്ടില്‍ കൂണുപോലെ മുളച്ചു പൊന്തുന്ന സമയം. ജനം മുളപാടും രാവിനെയും ആ ഗണത്തില്‍ പെടുത്തി. വനം വകുപ്പിന്റെ പരിപാടികളിലും ചെറിയ നാട്ടുത്സവങ്ങളിലും ഉണ്ണിക്കൃഷ്ണന്റെ ജൈവസംഗീത പരിപാടി ഒതുങ്ങി നിന്നു.
പിന്നീട് കൊറ്റനെല്ലൂരില്‍ നാട്ടറിവ് പഠന- ഗവേഷണ കേന്ദ്രമായ ദി ക്രിയേറ്റര്‍- ഫോക് ലോര്‍ ആന്‍ഡ് കണ്ടംപററി കണ്‍സപ്റ്റ്സ് എന്ന സ്ഥാപനത്തിനു രൂപം നല്‍കി. അതോടെ മുളപാടും രാവിന് സംഘടിത രൂപം കൈവന്നു. കൊറ്റനെല്ലൂരിലെ ഇരട്ടമുറി വീട്ടിലാണ് നാട്ടറിവ് പഠനകേന്ദ്രത്തിന് ആദ്യം അരങ്ങൊരുങ്ങിയത്. വീടിനു മുറ്റത്തെ മുളംകുടില്‍ ഉണ്ണിക്കൃഷ്ണന്റെ പരീക്ഷണ ശാലയായി. മുളയില്‍ സംഗീതം തേടിയുള്ള രാപ്പകലുകള്‍. വീടകം നിറയെ പലതരം മുളംതണ്ടുകള്‍. ആദ്യമൊക്കെ ആശ്ചര്യം നിറഞ്ഞ കണ്ണുകളുമായി നോക്കിനിന്നവര്‍ പോലും തീര്‍ത്തും അവഗണിച്ച നാളുകള്‍... പാക്കനാരുടെ സംഗീതത്തിന്റെ മാസ്മരികതില്‍ ലഹരി പൂണ്ട കൂട്ടുകാരില്‍ ചിലര്‍ ഒപ്പമുണ്ടായി. അവര്‍ പാക്കനാര്‍ പൊഴിച്ച സംഗീതത്തിന്റെ അലകള്‍ക്കു പിന്നാലെ നടന്നു. ഇപ്പോഴും ഉണ്ണിക്കൃഷ്ണനെ തേടിയെത്തുന്ന ഉത്സാഹക്കമ്പനിയുണ്ട് നാട്ടില്‍. അവരുടെ സായാഹ്നങ്ങള്‍ക്കും ഒഴിവുനേരങ്ങള്‍ക്കും നിറംപകരാന്‍ പാക്കനാരുടെ സംഗീതം വേണം. അലസമായ സായാഹ്ന സദസിനപ്പുറത്തേയ്ക്ക് ഗൌരവമായ ചര്‍ച്ചകളും വാഗ്വാദങ്ങളും പാക്കനാരുടെ നാട്ടറിവ് കേന്ദ്രത്തെ സജീവമാക്കുന്നു. പിന്നീട് നൂറിലേറെ വേദികള്‍. ബന്ധു കൂടിയായ അനിയന്‍ പാക്കനാര്‍ ഇടയ്ക്ക് ഒപ്പം ചേര്‍ന്നു. വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഫിലിപ്പോസ്, മിഥുന്‍, സന്ദീപ്, ജിതിന്‍ ജോഷി, ബാലു, വിജില്‍, സുന്ദരന്‍, അനില്‍, ജനീഷ് എന്നിവരുള്‍പ്പെടെ ഇരുപത് പേരുണ്ട് മുളപാടും രാവ് ടീമില്‍.
ഒരിക്കല്‍ എറണാകുളം ടൌണ്‍ ഹാളിലെ പരിപാടി കഴിഞ്ഞിറങ്ങുമ്പോള്‍ അദ്ഭുതം നിറഞ്ഞ കണ്ണുകളുമായി സമീപിച്ച ഫ്രഞ്ച് ദമ്പതികള്‍ വിലാസം എഴുതിവാങ്ങുമ്പോള്‍ അതൊരു ചടങ്ങിനു മാത്രമെന്നാണ് ഉണ്ണിക്കൃഷ്ണന്‍ കരുതിയത്. എന്നാല്‍ പിറ്റേ ദിവസം രാവിലെ കൊറ്റനെല്ലൂരിനടുത്ത് അഷ്ടമിയില്‍ ബസിറങ്ങി ശേഷിക്കുന്ന വഴി ചോദിച്ച് ഫ്രഞ്ച് ദമ്പതികളുടെ ഫോണ്‍ വിളി എത്തിയപ്പോള്‍ നാട്ടുകാര്‍ക്കില്ലാത്ത സ്നേഹമോമെന്ന് പാക്കനാര്‍ അദ്ഭുതപ്പെട്ടു. പാട്ടും ബഹളവുമായി ഒരു ദിവസം ചെലവഴിച്ച അതിഥികള്‍, ഉണ്ണിക്കൃഷ്ണനെ ഫ്രാന്‍സില്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചിട്ടാണ് മടങ്ങിയത്. എന്നാല്‍ തന്റെ ജൈവ സംഗീതത്തെ പണം സമ്പാദിക്കാനുള്ള മാര്‍ഗമാക്കാന്‍ ഉണ്ണിക്കൃഷ്ണന്‍ തയ്യാറല്ല. ടെലിവിഷന്‍ ചാനലുകളില്‍ പരിപാടികള്‍ക്ക് ക്ഷണം കിട്ടിയിട്ടും നിരസിക്കുകയാണ് ചെയ്തത്.
ഇതുവരെ എണ്‍പതോളം വാദ്യോപകരണങ്ങള്‍ മുളയില്‍ നിന്നു പണിതെടുത്തു. ചെറുചെണ്ടകളുടെ പരമ്പര രൂപീകരിക്കുകയെന്ന ദൌത്യമായിരുന്നു ആദ്യം. പാക്കനാര്‍ വാദ്യ പരമ്പരയെന്നു പേരും നല്‍കി. ഇതിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. പത്തു ചെറിയ മുളം ഡ്രമ്മുകള്‍ ചേര്‍ന്നതാണ് പാക്കനാര്‍ വാദ്യം ഒന്ന്. അരയില്‍ കെട്ടിയോ സ്റ്റാന്‍ഡില്‍ ഉറപ്പിച്ചോ താളമിടാം. പാക്കനാര്‍ വാദ്യം രണ്ടില്‍ 12 ഡ്രമ്മുകളും 14 സ്വര വ്യതിയാനങ്ങളും. കൊറ്റനെല്ലൂരിലെ കൊമ്പ് വിദഗ്ധനായിരുന്ന ചേന്നന്‍ പാക്കനാരുടെ മകന് ഇനിയുമേറെ ചെയ്യാനാകുമെന്നു തന്നെയാണ് പ്രതീക്ഷ.
മഴമൂളി- മഴയുടെ ആരവം ആവാഹിച്ച് മുളംകുഴലിനുള്ളില്‍ കുടിയിരുത്തിയ നാദ വിസ്മയം. കാഴ്ചയില്‍ രണ്ടരയടി നീളമുള്ള മുളംതണ്ട്. ഇതിലുണ്ടാകുന്ന ചെറുചലനങ്ങള്‍ പോലും മഴയുടെ വിവിധ ഭാവങ്ങള്‍ പകര്‍ന്നുനല്‍കുന്നു. മുളംതണ്ടിന്റെ ഒരുഭാഗം പൂര്‍ണാമായും മറുവശം ഭാഗികമായും അടച്ചശേഷം വിവിധയിടങ്ങളില്‍ മുളയാണി അടിച്ചുറപ്പിക്കുന്നു. തുടര്‍ന്ന് വറുത്ത പയര്‍മണികള്‍ തണ്ടിനുള്ളിലിടുന്നതോടെ മഴമൂളി പൂര്‍ണം.
മരിമ്പ- വന്‍മുളയുടെ രണ്ടോ മൂന്നോ കഷണങ്ങളില്‍ ചതുരത്തിലും ദീര്‍ഘ ചതുരത്തിലും ദ്വാരങ്ങള്‍ വീഴ്ത്തിയാണ് മരിമ്പയുടെ നിര്‍മാണം.
ആങ്കുളാങ്ങ്- ഈറ്റ-മുളന്തണ്ടുകളിലുള്ള ഞാത്തുകളില്‍ കോലുകൊണ്ടോ കൈവിരല്‍ കൊണ്ടോയുള്ള സ്പര്‍ശനം പോലും നാദവിസ്മയം തീര്‍ക്കും.
പ്രകൃതിയുടെ ഉള്ളറിഞ്ഞ്...
ജൈവസംഗീതവും നാട്ടറിവുമായി ഊരുചുറ്റുന്നതിനിടയില്‍ പ്രകൃതിയിന്‍മേലുള്ള കടന്നു കയറ്റവും ചൂഷണവും കണ്ടറിഞ്ഞു. അതോടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവമായി. അതിരപ്പള്ളി ജലവൈദ്യൂത പദ്ധതിക്കെതിരേ പാക്കനാരുടെ മുളവാദ്യങ്ങളും പലകുറി പ്രതിഷേധ സ്വരം മുഴക്കി. സമരമുഖത്തെ സജീവസാന്നിധ്യമാണ് ഉണ്ണിക്കൃഷ്ണന്‍. പശ്ചിമഘട്ടം സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ മാസം ഗോവയില്‍ നടന്ന ശില്‍പശാലയില്‍ പാക്കനാരുടെ മുളയും പാടി. ചാലക്കുടി പുഴ സംരക്ഷണ സമിതി മാത്രമാണ് കേരളത്തില്‍ നിന്ന് ശില്‍പശാലയില്‍ പങ്കെടുത്തത്.
തിരുവന്തപുരത്ത് മുളപാടും രാവു കാണാനിടയായ നാഷണല്‍ ബാംബൂ മിഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി കാമേഷ് സലാം സെപ്റ്റംബറില്‍ തായ്ലന്റില്‍ നടക്കുന്ന വേള്‍ഡ് ബാംബൂ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പാക്കനാരെയും സംഘത്തെയും ക്ഷണിച്ചു. അഹമ്മദാബാദിലെ നാഷണല്‍ ഇന്നവേഷന്‍ ഫൌണ്ടേഷന്‍ ഉണ്ണിക്കൃഷ്ണന്റെ സംഗീതോപകരണങ്ങള്‍ക്ക് ഐ.പി. നമ്പര്‍ നല്‍കിയിട്ടുണ്ട്. ഫൌണ്ടേഷന്റെ സഹായത്തോടെ പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ്. ഒപ്പം യുണെസ്കോയുടെ പൈതൃക പട്ടിയില്‍ ഇടംപിടിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. വേള്‍ഡ് ബാംബൂ കോണ്‍ഗ്രസിലേക്കുള്ള ക്ഷണം അതിന് തുടക്കമാവുമെന്നാണ് ഉണ്ണിക്കൃഷ്ണന്റെ പ്രതീക്ഷ.
Wednesday, July 29, 2009
ആര്‍ക്കു വേണ്ടി
