Sunday, October 31, 2010

സിഎന്‍എന്‍ ലോക ഹീറോകളില്‍ ഇന്ത്യക്കാരനും

സിഎന്‍എന്‍ ലോക ഹീറോകളായി തെരഞ്ഞെടുത്ത പത്തുപേരുടെ ലിസ്റ്റില്‍ ഇന്ത്യക്കാരനും. തമിഴ്നകട്ടുകാരനായ നാരായണന്‍ കൃഷ്ണനാണ് ലോകഹീറോകളുടെ ലിസ്റ്റില്‍ ഇടംപിടിച്ചത്. ലോകമെമ്പാടുമുള്ള പതിനായിരം നോമിനേഷനില്‍ നിന്നാണ് നാരായണന്‍ കൃഷ്ണനെ സി.എന്‍.എന്‍ തെരഞ്ഞെടുത്തത്. അഗതികളുടെയും നിരാലംബരുടെയും ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് നാരായണനെ സി.എന്‍.എന്നിന്റെ ശ്രദ്ധയിലെത്തിച്ചത്. ഈ പത്തുപേരില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നയാളെയാണ് സി.എന്‍.എന്‍ ഹീറോ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കുന്നത്.
'ഇതാ ഒരു മനുഷ്യന്‍, നമുക്ക് കഴിയാത്തത് മാത്രം ചെയ്യുന്ന ഒരു അത്ഭുത മനുഷ്യന്‍. അവഗണിക്കപ്പെട്ടവരുടെ ജീവിതങ്ങളില്‍ പ്രതീക്ഷയുടെ പുഞ്ചിരി പാകാന്‍ വേണ്ടി മാത്രം ജീവിക്കുന്ന മഹാന്‍. ഈ മനുഷ്യന്റെ ചെരുപ്പിന്റെ വാര്‍ അഴിക്കുവാന്‍ പോലും നമുക്ക് യോഗ്യതയില്ല' നാരായണന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ബ്ളോഗില്‍ കുറിച്ചിട്ടിരിക്കുന്ന വരികളാണിത്.
ഇതു തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ടെലിവിഷന്‍ കമ്പനിയായ അമേരിക്കയുടെ സിഎന്‍എനും പറയുവാനുള്ളത്.

നാരായണന്‍ കൃഷ്ണന്റെ ഇപ്പോഴത്തെ വയസ്സ് 29. 2002-ല്‍ മധുര കാമരാജര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഹോട്ടല്‍ അഡ്മിനിസ്ട്രേഷനില്‍ സ്വര്‍ണ മെഡലോടുകൂടി ബിരുദപഠനം പൂര്ത്തിയാക്കിയ ഉടനെ താജ് ഹോട്ട ഗ്രൂപ്പിന്റെ ബാംഗ്ളൂര്‍ ശാഖയി ചീഫ് ഷെഫ് ആയി ജോലിയില്‍ പ്രവേശിച്ചു. പാചകകലയിലും ജോലിയിലും നാരായണന്റെ മികവ് തിരിച്ചറിഞ്ഞ ഹോട്ടല്‍ മാനേജ്മെന്റ് സ്വിറ്റ്സര്‍ലന്റിലുള്ള താജ് ഹോട്ടലിലേക്ക് അവനെ തെരഞ്ഞെടുത്തു. ഒരാഴ്ചക്കുള്ളില്‍ സ്വിറ്റ്സര്‍ലന്റില്‍ എത്താന്‍ മാനേജ്മെന്റിന്റെ ഓര്‍ഡര്‍ . ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കാന്‍ നാരായണന്‍ മധുരയിലെത്തി. ആ യാത്രയാണ് നാരായണന്റെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. മധുര മീനാക്ഷി ക്ഷേത്രത്തിന് പുറത്ത് വൃദ്ധ യാചകന് ഭക്ഷണം വാങ്ങി നല്‍കിയത് നാരായണനെ ചിന്തിപ്പിച്ചു. പിന്നീട് ഇതാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് അതിലേക്കിറങ്ങുകയായിരുന്നു.
ഈ സംഭവത്തെ പറ്റി നാരായണന്‍ പിന്നീട് ഓര്‍ക്കുത് ഇങ്ങനെ: ആ കാഴ്ച എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. എന്റെ സ്വന്തം സഹോദരാരില്‍ ഒരാള്‍ ഇങ്ങനെ ശോചനീയമായ നിലയില്‍ നരകിക്കുമ്പോള്‍ ഞാന്‍ വിദേശത്ത് ജോലിക്ക് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന്് എനിക്ക് തോന്നി. നാട്ടില്‍ തന്നെ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യമായി ആ വൃദ്ധന് ഭക്ഷണം നല്കാനും നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച്, മുടി വെട്ടിക്കൊടുത്ത് പരിചരിക്കാനും തുടങ്ങി. അങ്ങനെ നേരത്തെ ഉണ്ടായ ഉള്‍വിളിയുടെ പ്രേരണയെന്നോണം ഒരു ദൌത്യം ഏറ്റെടുക്കാന്‍ നാരായണന്‍ സദ്ധനായി.
പ്രവര്‍ത്തനമേഖല വിപുലപ്പെടുത്താന്‍ വേണ്ടി 2003 അക്ഷയ എന്ന പേരില്‍ ഒരു ട്രസ്റ്റ്് രൂപീകരിച്ചു. ഇന്ന് നാരായണനും ട്രസ്റ്റ് അംഗങ്ങളും പുലര്‍ച്ചയ്ക്ക് നാല് മണിക്ക് എഴുന്നേറ്റ് സ്വന്തമായി ഭക്ഷണം പാകം ചെയ്ത് പൊതികളിലാക്കി 170ഓളം കിലോമീറ്റര്‍ ചുറ്റളവില്‍ വാഹനത്തില്‍ ചെന്ന് വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും തെരുവില്‍ അലയുന്ന നാനൂറോളം അഗതികള്‍ക്കും നിരാലംബര്‍ക്കുമാണ് ഇങ്ങനെ ആഹാരം നല്‍കി വരുനനത്.
ഭക്ഷണപ്പൊതി എത്തിക്കുന്നതില്‍ തീരുന്നില്ല നാരായണന്റെ ചുമതലകള്‍. ചിലര്‍ക്ക് അതെടുത്ത് കഴിക്കാന്‍ പോലും കഴിയില്ല. അങ്ങനെയുള്ളവര്‍ക്ക് കുട്ടികളെയെന്നപോലെ ചോറ് ഊട്ടി വെള്ളവും കുടിപ്പിച്ചിട്ടേ അവിടെ നിന്ന് മടങ്ങുകയുള്ളൂ. ആഹാരം കൊടുത്ത് വിശപ്പ് ശമിപ്പിക്കുതിലും തീരുന്നില്ല നാരായണന്റെ കര്‍ത്തവ്യം.
മുടിയും താടിയും വളര്‍ന്ന് കുളിക്കാതെയും മുഷിഞ്ഞ വസ്ത്രങ്ങളോടെയും കാണപ്പെടുവരെ സ്വന്തം വാഹനത്തില്‍ കയറ്റി തന്റെ വീട്ടില്‍ കൊണ്ടുപോയി താടിയും മുടിയും വെട്ടി കുളിപ്പിച്ച്, അലക്കിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച് പുതിയ മനുഷ്യനാക്കിയേ വിടുകയുള്ളൂ.
ഇത് വരെ പത്ത് ലക്ഷത്തിലധികം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തുകഴിഞ്ഞു.

ആദ്യത്തെ പത്തുപേരില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടതോടെ നാരായണന്‍ അടക്കമുള്ള പത്ത് പേര്‍ക്കും 25000 അമേരിക്കന്‍ ഡോളറിന് അര്‍ഹരായിക്കഴിഞ്ഞു. ഹീറോ ഓഫ്ദി ഇയറിനെ കാത്തിരിക്കുന്നത് ഇതിനു പുറമേ ഒരുലക്ഷം ഡോളര്‍ കൂടിയാണ്.